പെരിയ: കുണിയ ആർട്സ് ആൻഡ് സയൻസ് കോളജിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ പരാതിയിൽ ആറു വിദ്യാർഥികൾക്കെതിരേ കേസ്.
പ്രിൻസിപ്പലിനെയും രണ്ട് അധ്യാപകരെയും അധിക്ഷേപിക്കുകയും തള്ളിയിട്ട് പരിക്കേല്പിക്കുകയും ചെയ്തെന്ന പരാതിയിൽ ബിഎ അറബിക് വിദ്യാർഥികളായ ഷംഷാദ്, മുഹമ്മദ് ജവാദ്, മുഹമ്മദ് അജ്മൽ, മുഹമ്മദ് അബ്ദുൾ റഹ്മാൻ, ബിബിഎ വിദ്യാർഥി അബ്ദുള്ള, ബിഎസ്ഡബ്ല്യു വിദ്യാർഥി റിഷാൻ എന്നിവർക്കെതിരേയാണ് ബേക്കൽ പോലീസ് കേസെടുത്തത്.
പ്രിൻസിപ്പൽ ഡോ. പി.എസ്. ലക്ഷ്മിബായിയാണ് ഇവർക്കെതിരേ പോലീസിൽ പരാതി നൽകിയത്. പ്രിൻസിപ്പലിനെയും അധ്യാപകരായ സുധീപ്, മുജീബ് എന്നിവരെയുമാണ് ആക്രമിച്ചതായി പറയുന്നത്.
കോളജിൽ നടപ്പാക്കിയ പുതിയ അച്ചടക്ക നിയമങ്ങൾക്കെതിരായാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ഈ നിയമങ്ങൾ പ്രകാരം ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ സംസാരിക്കുന്നതുപോലും വിലക്കുകയും കലാകായിക മത്സരങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുന്നതായാണ് വിദ്യാർഥികളുടെ ആക്ഷേപം.
ഇതിനെതിരേ പ്രതിഷേധിച്ച ബിഎ അറബിക് വിദ്യാർഥി ഷംഷാദിനെ വ്യാഴാഴ്ച കോളജിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഷംഷാദ് കോളജിന്റെ അഞ്ചുനില കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത് ഏറെനേരം പരിഭ്രാന്തി പരത്തി.
പോലീസ് ഇടപെട്ടാണ് ഷംഷാദിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ഇതിനു പിന്നാലെയാണ് ഷംഷാദിനും മറ്റ് അഞ്ച് വിദ്യാർഥികൾക്കുമെതിരേ കോളജ് അധികൃതർ പോലീസിൽ പരാതി നൽകിയത്. വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.